2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

വീണ്ടും ഇരുട്ടടി

കേന്ദ്രത്തിലെ യുപിഎ ഗവൺമന്റ്‌ വീണ്ടും ഒരു സമ്മാനം തന്നിരിക്കുന്നു.മറ്റൊന്നുമല്ല ഇന്ന് ഇന്ത്യ ആസിയാൻ കരാറിൽ ഒപ്പുവച്ചു.അതിനെന്താ,അത്‌ ഒരു കരാറല്ലേ പിന്നെ ഒപ്പുവച്ചത്‌ മൻമോഹൻജി ആകുമ്പോൾ അത്‌ നമ്മുടെ രാജ്യത്തിന്റെ വികസനത്തിന്‌ ആവാതെ വയ്യല്ലോ?


ആസിയാൻ,ആസിയാൻ എന്ന് പറഞ്ഞ്‌ കേട്ടതല്ലാതെ സംഗതി എന്താണെന്ന് സരസനും ആദ്യം പിടികിട്ടിയില്ല.പിന്നെയാണ്‌ അത്‌ കുറേ രാജ്യങ്ങൾ തമ്മിൽ സ്വതന്ത്രവ്യാപാരക്കരാറിൽ ഏർപ്പെടാനുള്ള ഒരു ഏർപ്പാടാണെന്ന്.അതിനിപ്പോ നമുക്കെന്താ അല്ലേ?ആസിയാൻ എന്നത്‌ ആഗോളവൽക്കരണത്തിന്റെ ഒരു ഉൽപ്പന്നമാണെന്ന് അറിയാമോ?

ദേ പിന്നേം ആഗോളവൽക്കരണം ഒന്നു പോടേ സരസാ...............ചിരിക്കാനുള്ള കാര്യമല്ല കേട്ടോ.ആസിയാൻ കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾ തമ്മിൽ സാധനകൈമാറ്റങ്ങൾ അഥവാ വ്യാപാരം സുഗമമാക്കുക എന്നതാണ്‌ ഉദ്ദേശം.അതിനായി ഓരോ രാജ്യങ്ങൾക്കും ആസിയാനിലെ മറ്റ്‌ അംഗരാജ്യങ്ങളിൽ ഇഷ്ടാനുസരണം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാം.ഇത്‌ തടയാൻ അതാത്‌ രാജ്യങ്ങൾക്ക്‌ അധികാരം ഉണ്ടാകില്ല.അതായത്‌ ഇന്ത്യയിൽ എന്തൊക്കെ സാധനങ്ങൾ ഇറക്കുമതി ചെയ്യണമെന്ന് തീരുമാനിക്കുന്നത്‌ ഇന്ത്യയല്ല.മറ്റ്‌ രാജ്യങ്ങൾ ആയിരിക്കും.


കരാറിലെ മറ്റൊരു പ്രധാനവ്യവസ്ഥയാണ്‌ ഇറക്കുമതി തീരുവ ഒഴിവാക്കുക എന്നത്‌.ചില ഉൽപ്പന്നങ്ങളെ നെഗറ്റീവ്‌ പട്ടികയിൽ ഉൾപ്പെടുത്തി തീരുവ ഒഴിവാക്കാതെ സംരക്ഷിക്കുമെന്ന് കേന്ദ്രം പറയുന്നുണ്ട്‌.പക്ഷെ അതിനോടൊപ്പം ചേർത്ത്‌ വായിക്കേണ്ട ഒന്നുണ്ട്‌.ഘട്ടം ഘട്ടമായി തീരുവ കുറക്കണം എന്നൊരു വ്യവസ്ഥ കരാറിലുണ്ട്‌.ഇത്‌ നെഗറ്റീവ്‌ പട്ടികയിലുള്ള സാധനങ്ങളുടെ കാര്യത്തിലാണ്‌ ഉണ്ടാവുക.അതായത്‌ ഒരു ഉൽപ്പന്നവും സംരക്ഷിക്കപ്പെടില്ല എന്നർത്ഥം.


മറ്റ്‌ രാജ്യങ്ങളിൽ നിന്ന് സാധനങ്ങൾ ഇന്ത്യയിലേക്ക്‌ ഒഴുകുമ്പോൾ സ്വാഭാവികമായും സാധനവില കുറയും.അത്‌ നല്ലതല്ലേ എന്ന് സരസനും ചിന്തിച്ചു.പക്ഷെ വിവരമുള്ളവർ പറഞ്ഞപ്പോഴാണ്‌ സംഗതിയുടെ കിടപ്പ്‌ പിടികിട്ടിയത്‌.മറ്റ്‌ രാജ്യങ്ങളിലൊക്കെ ഉൽപ്പാദനച്ചെലവ്‌ വളരെ കുറവാണ്‌.ഉദാഹരണത്തിന്‌, ഫിലിപ്പീൻസ്‌ തേങ്ങയുടെ കാര്യത്തിലും,തായ്‌വാൻ റബ്ബറിന്റെ കാര്യത്തിലും ഒക്കെ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ വളരെ മുൻപിലാണ്‌.അവിടത്തെ ഉൽപ്പാദനച്ചെലവ്‌ വളരെ കുറവും.സ്വാഭാവികമായി ഉൽപ്പന്നങ്ങളുടെ വിലയും കുറയും.അപ്പോൾ ഇവിടത്തെ കർഷകർക്ക്‌ ഉൽപ്പന്നങ്ങളുടെ വില കുറക്കേണ്ടിവരും.ഇപ്പോൾ തന്നെ കടം കയറി നട്ടം തിരിയുന്ന 'ഇന്ത്യൻ' കർഷകന്‌ ഇതിൽ കൂടുതൽ സഹായങ്ങൾ ചെയ്ത്‌ കൊടുക്കാൻ മറ്റാർക്ക്‌ കഴിയും.


കേരളത്തിന്റെ പഴയ കൽപ്പവൃക്ഷമായ തെങ്ങിന്റേയും പുതിയ കൽപ്പവൃക്ഷമായ റബ്ബറിന്റേയും കാര്യം അധോഗതി തന്നെ.പിന്നെ കറുത്ത പൊന്നും സുഗന്ധദ്രവ്യങ്ങളും കൂടിയാകുമ്പോൾ പൂർത്തിയായി.ആത്മഹത്യക്ക്‌ മുറുക്കിയ കയർ നമ്മുടെ കർഷകർ ഊരിമാറ്റിയിട്ട്‌ അധികമായിട്ടില്ല.ഇനിയും കയറുകളിൽ ശരീരങ്ങൾ തൂങ്ങിയാടിയാൽ മൻമോഹൻസിംഗ്‌, അതിന്‌ നിങ്ങൾ ഉത്തരം പറയേണ്ടിവരും.

പിന്നെ കേരളത്തിനോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേകസ്നേഹത്തെ കുറിച്ച്‌ പറയാതെ വയ്യ.ആദ്യം കുഞ്ഞൂഞ്ഞ്‌ ഇവിടന്ന് എടുത്ത്‌ പിടിച്ച്‌ ചെന്നപ്പോൾ എല്ലാം നോക്കിക്കോളാം എന്ന് സർദാർജി ഉറപ്പ്‌ കൊടുത്തത്താണ്‌.അതും കേട്ടുംകൊണ്ട്‌ വന്ന കുഞ്ഞൂഞ്ഞ്‌ മാധ്യമങ്ങൾക്കും ഉറപ്പ്‌ കൊടുത്തു.പിന്നീട്‌ നമ്മുടെ മുഖ്യനും കൂട്ടരും ചെന്നപ്പോഴും കിട്ടി ചുമ്മാ ഒരു ഉറപ്പ്‌.ഒടുവിൽ പറഞ്ഞ വാക്ക്‌ പഴയ ചാക്കിനേക്കാൾ പഴകിയതാണെന്ന് തെളിയിച്ച്‌ കൊണ്ട്‌ സർദാർജി കാല്‌ മാറി.


വികസനത്തിന്റെ മണി കിലുക്കികൊണ്ട്‌ മന്ത്രിമാർ 'റെയിൽവേവികസനഗവേഷണയാത്രകൾ' നടത്തുന്നത്‌ കണ്ട്‌ നെടുവീർപ്പിട്ടുകൊണ്ട്‌ സരസന്റെ ആത്മഗതം:"ഹെന്റമ്മോ. . . . .! ! !"






പിൻകുറിപ്പ്‌:ഒടുവിൽ ബർമ്മീസ്‌ ഭരണകൂടം ആങ്ങ്‌ സാൻ സൂകിയെ ഒന്നര വർഷത്തേക്ക്‌ വീട്ടുതടങ്കലിൽ ആക്കി.ഇത്രനാളും അന്യായമായി അവരെ തടവിൽ പാർപ്പിച്ചിരുന്ന പട്ടാളം ഇത്രയെങ്കിലും കാട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.അധികാരമാണല്ലോ 'ഈശ്വരൻ'.

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഇവര്‌ കൊള്ളാമല്ലോ......................

"ആഹ്ലാദിക്കുവിൻ.....ആഘോഷിപ്പിൻ............ഇന്ന് നമ്മുടെ വിജയദിനമാണ്‌.ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ കഴുത്തിന്‌ പിടിച്ച്‌ പുറത്താക്കിയിട്ട്‌ ഇന്നേക്ക്‌ 50 വർഷം തികഞ്ഞു.ഇങ്ങനെ ഒരു ധീരകൃത്യത്തിൽ ഭാഗഭാക്കായ എല്ലാവരെയും ഓർമ്മിക്കുന്നതോടൊപ്പം ഇനിയും ഒരു വിമോചനസമരം ആസൂത്രണം ചെയ്യാനുള്ള പദ്ധതികൾക്കായി നിർദ്ദേശങ്ങൾ സമർപ്പിക്കാനും നിങ്ങളോട്‌ അപേക്ഷിക്കുന്നു."

* * * * * * * * * * * * * *
ലോകത്തിൽ ബാലറ്റിലൂടെ അധികാരത്തിൽ എത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ നിങ്ങൾ ഭരിച്ചാൽ ശരിയാവില്ല എന്നു മുട്ടാപ്പോക്ക്‌ പറഞ്ഞ്‌ കുതന്ത്രങ്ങളിലൂടെ പുറത്താക്കിയിട്ട്‌ ജൂലൈ 31-ന്‌ 50 വർഷം തികയുന്നു.അതും ജനാധിപത്യത്തിന്റെ അപ്പോസ്‌തലന്മാർ എന്ന് പറഞ്ഞ്‌ നടക്കുന്ന കോൺഗ്രസ്സുകാർ തന്നെ.അന്ന് ഇതിനായി പറഞ്ഞ ന്യായങ്ങൾ കേട്ടപ്പോൾ സരസനു ചിരി പൊട്ടി.

അന്ന് വിമോചനസമരം തുടങ്ങുമ്പോൾ കോൺഗ്രസ്സുകാർ മാത്രമായിരുനു മറുചേരിയിൽ.പിന്നീട്‌ ക്രിസ്‌ത്യൻ മാനേജ്‌മന്റും നായർസമുദായവും ചേർന്നു.അന്ന് അവർ നാടൊട്ടുക്ക്‌ പറഞ്ഞ്‌ നടന്നത്‌ കമ്മ്യൂണിസ്റ്റ്കാർ ഇവിടത്തെ അമ്പലങ്ങളും പള്ളികളും തകർക്കും.ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെടും,ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങൾ കയ്യടക്കും എന്നൊക്കെയാണ്‌.1959-ന്‌ ശേഷം പല തവണ കമ്മ്യൂണിസ്റ്റ്‌ സർക്കാരുകൾ അധികാരത്തിലെത്തി.അപ്പോൾ സ്വാഭാവികമായും പള്ളികളും അമ്പലങ്ങളും ഒക്കെ തകർക്കപ്പെടണമല്ലോ?അങ്ങനെ തകർക്കപ്പെട്ട ആരാധനാലയങ്ങൾ കണ്ടു പിടിക്കാനുള്ള ഒരു ഗവേഷണം നടത്താനുള്ള ശ്രമത്തിലാണ് സരസൻ.എന്തെങ്കിലും തുമ്പോ വാലോ കിട്ടിയാൽ ഉടനെ സരസനെ അറിയിക്കുക.

പിന്നെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യം പറയണ്ടല്ലോ...ന്യൂനപക്ഷമാനേജ്‌മന്റുകളുടെ 'കാര്യക്ഷമമായ' നടത്തിപ്പ്‌ കാരണം ഈ സ്ഥാപനങ്ങളെയൊക്കെ വിദ്യാലയങ്ങൾ എന്നതിനെക്കാൾ കച്ചവടസ്ഥാപനമെന്നോ ബ്ലേഡ്‌ എന്നോ ഒക്കെ വിളിക്കുന്നതാണ്‌ നല്ലത്‌.

വായനക്കാർ വിചാരിക്കും ഈ സരസന്‌ വേറെ പണിയില്ലേ ഇപ്പോൾ ഇതൊക്കെ പറയുന്നതെന്തിനാ എന്ന്.ഇന്നലെ വിമോചനസമരത്തിന്റെ പേരും പറഞ്ഞ്‌ നടന്ന കോപ്രായങ്ങൾ കണ്ട്‌ പറഞ്ഞ്‌ പോയതാണേ.ഇന്നലെ വിമോചന സമരത്തിന്റെ സുവർണ്ണജൂബിലി ആഘോഷിക്കാൻ ഒരുപാട് പേരെയൊക്കെ വിളിച്ച്‌ കൂട്ടി ചില കുഞ്ഞാടുകൾ നടത്തിയ പ്രഹസനങ്ങൾ കണ്ട്‌ "ഇവന്മാർ ഇതു വരെ നന്നായില്ലേ?" എന്ന് നെടുവീർപ്പിട്ട് പോയി സരസൻ.വിമോചനസമരം അത്യാവശ്യമായിരുന്നുപോലും.അന്ന് ന്യൂനപക്ഷത്തിന്റെ മേൽ നടത്തിയ ചില കടന്ന് കയറ്റങ്ങളുടെ പേരിൽ ആയിരുന്നു അത്രെ വിമോചനസമരം നടത്തിയത്‌.അല്ലാതെ കയ്യിലുള്ള സ്കൂളുകൾ പോവും എന്ന് ഭയന്നിട്ടൊന്നുമല്ല.പാവങ്ങൾ.. സത്യം വിളിച്ച്‌ പറയുന്നത്‌ കണ്ടോ?

ഒരു ചെറിയ വ്യാമോഹത്തിന്റെ തിരയിളക്കങ്ങളും അവിടെ കണ്ടു.ഒരു രണ്ടാം വിമോചനസമരം.അത്‌ നടത്തുന്നതിന് ഒരു കാരണവും പറഞ്ഞു ,രണ്ടാം മുണ്ടശ്ശേരി കളിയാണ്‌ സർക്കാർ കളിക്കുന്നത്‌ എന്ന്.ഇപ്പോ എങ്ങനെയുണ്ട്‌?

മുണ്ടശ്ശേരി എന്ന ക്രാന്തദർശിയായ ഭരണാധികാരി ഭാവിയിലേക്കായി കരുപ്പിടിപ്പിച്ചതായിരുന്നു 1957-ലെ വിദ്യാഭ്യാസനിയമം.പൊതുഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്ന അധ്യാപകരെ സർക്കാർ തന്നെ നിയമിക്കും എന്ന് പറയുന്നതിൽ പക്ഷെ സ്കൂൾ മാനേജ്‌മന്റിന് എന്തോ പന്തികേട്‌ ഉള്ളത്‌ പോലെ തോന്നി.അവർ ആളിനെ ഇറക്കി കളിച്ചു.മതത്തിന്റെ പേരും പറഞ്ഞ്‌ വിശ്വാസികളെ കളിപ്പിക്കുകയും ചെയ്തു.എന്നിട്ട്‌ ഇപ്പോഴും നീട്ടിയും കുറുക്കിയും അതിനെ ന്യായീകരിക്കുകയാണല്ലോ ഇവിടെ ചിലർ.

വിമോചനസമരത്തിന്റെ വേറെ ചില ഗുണഭോക്താകളും സുവർണ്ണജൂബിലി വർണ്ണാഭമായി കൊണ്ടാടി.ഒരു കേന്ദ്രമന്ത്രിയെ കൊണ്ടുവന്ന് കൊഴുപ്പിച്ചില്ലേ ചടങ്ങ്‌.കേന്ദ്രമന്ത്രിമാരെക്കൊണ്ട്‌ വേറെ ഉപയോഗമൊന്നും ഇല്ല.എന്നാൽ പിന്നെ ഇങ്ങനെയെങ്കിലും ഒരു ഉപയോഗം ഉണ്ടാകട്ടെ എന്ന് വിചാരിച്ചാണോ എന്തോ?അതെന്തായാലും പുള്ളി വന്നത്‌ വെറും കയ്യോടെ ആയിരുന്നില്ല.ഒരു ഗമണ്ടൻ കണ്ടുപിടിത്തവുമായിട്ടാണ്‌.അത്‌ കേട്ട്‌ തലമുതിർന്ന കൊൺഗ്രസ്സ്കാർ പോലും ആകാശത്തേക്ക്‌ നോക്കി ‘എന്റെ ഹൈക്കമാന്റമ്മച്ചിയേ‘ എന്ന് വിളിച്ചെന്നാണ്‌ സരസന്‌ കിട്ടിയ റിപ്പോർട്ട്‌.കണ്ടുപിടിത്തം ഇത്രയെ ഉള്ളു-കേരളത്തെ ഒരു സ്വതന്ത്രരാഷ്ട്രമാക്കാൻ 1957-ലെ ഇ എം എസ്‌ സർക്കാർ ശ്രമിച്ചെന്ന്.കൊള്ളാമല്ലോ.പത്ത്‌ അമ്പത്‌ വർഷത്തിന്‌ ശേഷമാണേലും ഇതിയാൻ മഷിയിട്ട്‌ കണ്ട്‌ പിടിച്ചു കളഞ്ഞല്ലോ.ഇതിയാൻ വയലാറും വയലേഴും ഒക്കെ നീന്തികടന്നില്ലെങ്കിലെ അൽഭുതമുള്ളു.

ഈ വിമോചനസമരഏകോപനസമിതിക്കാർ വേറെ ചില വാർത്തകൾ ശ്രദ്ധിച്ചോ ആവോ?വിമോചനസമരത്തിന്‌ കേരളം മുഴുവൻ പ്രസംഗിച്ചു നടന്ന ജ.കെ.ടി. തോമസ്‌ സമരത്തിൽ പങ്കെടുത്തതിനെ കുറിച്ചോർത്ത് പശ്ചാത്തപിച്ചതാണ്‌ ഒരു വാർത്ത.മറ്റൊന്ന് വിമോചനസമരത്തിന്റെ കൺ‌വീനർ കെ.എം.ചാണ്ടിയുടെ വെളിപ്പെടുത്തലുകളും.അദ്ദേഹത്തിന്റെ സഹോദരനായ പാലാ കെ.എം.മാത്യു രചിച്ച 'വരിക വരിക സഹജരെ' എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ ഉണ്ട്‌-വിമോചനസമരത്തിലൂടെ സമ്പന്ന-മത-സമുദായിക സംഘടനകൾ കേരളത്തെ വർഗ്ഗീയശക്തികളുടെ വരുതിയിലാക്കി എന്ന് അദ്ദേഹം പറയുന്നു.ഭരണഘടനാസംരക്ഷണത്തിന്റെ പേരിൽ ക്രിസ്ത്യൻ മാനേജുമന്റുകൾ അഹങ്കരിച്ചിരുന്നു എന്നും മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസനിയമം അധ്യാപകരെ അംഗീകരിക്കുന്നതായിരുന്നു എന്നും അദ്ദേഹം പറയുന്നു-ഈ വാർത്തകളൊക്കെ നമ്മുടെ മുഖ്യധാരാമാധ്യമ മേലാളന്മാർക്ക് കണ്ണീന് പിടിക്കാത്തത് കൊണ്ട് അപ്രത്യക്ഷമായി എന്നാണറിവ്.
ഭൂപരിഷ്കരണത്തിലൂടെ പാവപ്പെട്ടവന്റെ നട്ടെല്ലുയർത്തിയ,വിദ്യാഭ്യാസപരിഷ്കരണങ്ങളിലൂടെ ഒരു മാറ്റത്തിന് തുടക്കം കുറിക്കാൻ ശ്രമിച്ച,പ്രഗത്ഭമതികളായ വ്യക്തികളുടെ ഒരു അധികാരകേന്ദ്രത്തെ പുറത്താക്കി ജനാധിപത്യത്തെ കശാപ്പുചെയ്ത 1959 ജൂലൈ 31 ജനാധിപത്യകേരളത്തിലെ ഒരു കരിദിനമാണെന്ന് സരസന്‌ സംശയമില്ല. നിങ്ങൾക്കോ?

ഇത്രയൊക്കെയായിട്ടും രണ്ടാം വിമോചനസമരത്തിനായി കോപ്പ്‌ കൂട്ടുന്ന ഇവന്മാരുടെയൊക്കെ തൊലിക്കട്ടി കണ്ട്‌ കാണ്ടാമൃഗവും പിന്നെ സരസനും ഒരുമിച്ച്‌ ഒരാത്മഗതം:"ഹെന്റമ്മോ. . . . .! ! !"



പിൻകുറിപ്പ്‌:ഇന്ത്യൻ സിനിമാസംഗീതചരിത്രത്തിലെ ചക്രവർത്തിയായി,മനുഷ്യമനസ്സുകളിൽ കുളിർമഴയായി പെയ്തിറങ്ങിയ,ഇന്നും മരിക്കാത്ത ആ അനശ്വരശബ്ദത്തിന്റെ ഉടമ നമ്മെ വിട്ട്‌ പിരിഞ്ഞിട്ട്‌ 29 വർഷമായി.മഹാനായ റഫി സാഹ്ബ്‌ താങ്കൾ ഇന്നും ജീവിക്കുന്നു ഞങ്ങളുടെ മനസ്സുകളിൽ.