ആസിയാൻ,ആസിയാൻ എന്ന് പറഞ്ഞ് കേട്ടതല്ലാതെ സംഗതി എന്താണെന്ന് സരസനും ആദ്യം പിടികിട്ടിയില്ല.പിന്നെയാണ് അത് കുറേ രാജ്യങ്ങൾ തമ്മിൽ സ്വതന്ത്രവ്യാപാരക്കരാറിൽ ഏർപ്പെടാനുള്ള ഒരു ഏർപ്പാടാണെന്ന്.അതിനിപ്പോ നമുക്കെന്താ അല്ലേ?ആസിയാൻ എന്നത് ആഗോളവൽക്കരണത്തിന്റെ ഒരു ഉൽപ്പന്നമാണെന്ന് അറിയാമോ?
ദേ പിന്നേം ആഗോളവൽക്കരണം ഒന്നു പോടേ സരസാ...............ചിരിക്കാനുള്ള കാര്യമല്ല കേട്ടോ.ആസിയാൻ കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾ തമ്മിൽ സാധനകൈമാറ്റങ്ങൾ അഥവാ വ്യാപാരം സുഗമമാക്കുക എന്നതാണ് ഉദ്ദേശം.അതിനായി ഓരോ രാജ്യങ്ങൾക്കും ആസിയാനിലെ മറ്റ് അംഗരാജ്യങ്ങളിൽ ഇഷ്ടാനുസരണം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാം.ഇത് തടയാൻ അതാത് രാജ്യങ്ങൾക്ക് അധികാരം ഉണ്ടാകില്ല.അതായത് ഇന്ത്യയിൽ എന്തൊക്കെ സാധനങ്ങൾ ഇറക്കുമതി ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഇന്ത്യയല്ല.മറ്റ് രാജ്യങ്ങൾ ആയിരിക്കും.
കരാറിലെ മറ്റൊരു പ്രധാനവ്യവസ്ഥയാണ് ഇറക്കുമതി തീരുവ ഒഴിവാക്കുക എന്നത്.ചില ഉൽപ്പന്നങ്ങളെ നെഗറ്റീവ് പട്ടികയിൽ ഉൾപ്പെടുത്തി തീരുവ ഒഴിവാക്കാതെ സംരക്ഷിക്കുമെന്ന് കേന്ദ്രം പറയുന്നുണ്ട്.പക്ഷെ അതിനോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നുണ്ട്.ഘട്ടം ഘട്ടമായി തീരുവ കുറക്കണം എന്നൊരു വ്യവസ്ഥ കരാറിലുണ്ട്.ഇത് നെഗറ്റീവ് പട്ടികയിലുള്ള സാധനങ്ങളുടെ കാര്യത്തിലാണ് ഉണ്ടാവുക.അതായത് ഒരു ഉൽപ്പന്നവും സംരക്ഷിക്കപ്പെടില്ല എന്നർത്ഥം.
മറ്റ് രാജ്യങ്ങളിൽ നിന്ന് സാധനങ്ങൾ ഇന്ത്യയിലേക്ക് ഒഴുകുമ്പോൾ സ്വാഭാവികമായും സാധനവില കുറയും.അത് നല്ലതല്ലേ എന്ന് സരസനും ചിന്തിച്ചു.പക്ഷെ വിവരമുള്ളവർ പറഞ്ഞപ്പോഴാണ് സംഗതിയുടെ കിടപ്പ് പിടികിട്ടിയത്.മറ്റ് രാജ്യങ്ങളിലൊക്കെ ഉൽപ്പാദനച്ചെലവ് വളരെ കുറവാണ്.ഉദാഹരണത്തിന്, ഫിലിപ്പീൻസ് തേങ്ങയുടെ കാര്യത്തിലും,തായ്‌വാൻ റബ്ബറിന്റെ കാര്യത്തിലും ഒക്കെ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ വളരെ മുൻപിലാണ്.അവിടത്തെ ഉൽപ്പാദനച്ചെലവ് വളരെ കുറവും.സ്വാഭാവികമായി ഉൽപ്പന്നങ്ങളുടെ വിലയും കുറയും.അപ്പോൾ ഇവിടത്തെ കർഷകർക്ക് ഉൽപ്പന്നങ്ങളുടെ വില കുറക്കേണ്ടിവരും.ഇപ്പോൾ തന്നെ കടം കയറി നട്ടം തിരിയുന്ന 'ഇന്ത്യൻ' കർഷകന് ഇതിൽ കൂടുതൽ സഹായങ്ങൾ ചെയ്ത് കൊടുക്കാൻ മറ്റാർക്ക് കഴിയും.
കേരളത്തിന്റെ പഴയ കൽപ്പവൃക്ഷമായ തെങ്ങിന്റേയും പുതിയ കൽപ്പവൃക്ഷമായ റബ്ബറിന്റേയും കാര്യം അധോഗതി തന്നെ.പിന്നെ കറുത്ത പൊന്നും സുഗന്ധദ്രവ്യങ്ങളും കൂടിയാകുമ്പോൾ പൂർത്തിയായി.ആത്മഹത്യക്ക് മുറുക്കിയ കയർ നമ്മുടെ കർഷകർ ഊരിമാറ്റിയിട്ട് അധികമായിട്ടില്ല.ഇനിയും കയറുകളിൽ ശരീരങ്ങൾ തൂങ്ങിയാടിയാൽ മൻമോഹൻസിംഗ്, അതിന് നിങ്ങൾ ഉത്തരം പറയേണ്ടിവരും.
പിന്നെ കേരളത്തിനോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേകസ്നേഹത്തെ കുറിച്ച് പറയാതെ വയ്യ.ആദ്യം കുഞ്ഞൂഞ്ഞ് ഇവിടന്ന് എടുത്ത് പിടിച്ച് ചെന്നപ്പോൾ എല്ലാം നോക്കിക്കോളാം എന്ന് സർദാർജി ഉറപ്പ് കൊടുത്തത്താണ്.അതും കേട്ടുംകൊണ്ട് വന്ന കുഞ്ഞൂഞ്ഞ് മാധ്യമങ്ങൾക്കും ഉറപ്പ് കൊടുത്തു.പിന്നീട് നമ്മുടെ മുഖ്യനും കൂട്ടരും ചെന്നപ്പോഴും കിട്ടി ചുമ്മാ ഒരു ഉറപ്പ്.ഒടുവിൽ പറഞ്ഞ വാക്ക് പഴയ ചാക്കിനേക്കാൾ പഴകിയതാണെന്ന് തെളിയിച്ച് കൊണ്ട് സർദാർജി കാല് മാറി.
വികസനത്തിന്റെ മണി കിലുക്കികൊണ്ട് മന്ത്രിമാർ 'റെയിൽവേവികസനഗവേഷണയാത്രകൾ' നടത്തുന്നത് കണ്ട് നെടുവീർപ്പിട്ടുകൊണ്ട് സരസന്റെ ആത്മഗതം:"ഹെന്റമ്മോ. . . . .! ! !"

പിൻകുറിപ്പ്:ഒടുവിൽ ബർമ്മീസ് ഭരണകൂടം ആങ്ങ് സാൻ സൂകിയെ ഒന്നര വർഷത്തേക്ക് വീട്ടുതടങ്കലിൽ ആക്കി.ഇത്രനാളും അന്യായമായി അവരെ തടവിൽ പാർപ്പിച്ചിരുന്ന പട്ടാളം ഇത്രയെങ്കിലും കാട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.അധികാരമാണല്ലോ 'ഈശ്വരൻ'.